Jun 15, 2011

അമ്മ: സ്‌നേഹത്തിന്റെ ഒരു ഉരുള

അമ്മ ഒരു മണമാണ്. മോരു കൂട്ടി കുഴച്ച ചോറുരളയുടെ. കഞ്ഞിമുക്കി ഉണക്കിയ സെറ്റുമുണ്ടിന്റെ. ക്യൂട്ടിക്കൂറ പൗഡറിന്റെ. കാച്ചിയ എണ്ണയുടെ. ഓഫീസ് ജോലി കഴിഞ്ഞ് അമ്മ എത്താന്‍ കാത്തു കിടന്ന എത്രയോ പകലുകളില്‍ ആ മുണ്ടിന്റെ മണം മാത്രമായിരുന്നു ആശ്വാസം. വൈകിട്ട് ഗേറ്റ് തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അറിയാം അമ്മ എത്തിയെന്ന്. അപ്പോള്‍ തുടങ്ങും സഹിക്കാനാവാത്ത വിശപ്പ്. അമ്മയുടെ ബാഗില്‍ ഒന്നു മുങ്ങിത്തപ്പിയാല്‍ എന്തെങ്കിലും തടയുമെന്ന് ഉറപ്പ്. ചിലപ്പോള്‍ ഓഫീസ് കാന്റീനില്‍ നിന്ന് പഴം പൊരി. അല്ലെങ്കില്‍ വറുത്ത കടലയുടെ ഒരു പൊതി. പനിച്ചു പൊള്ളിക്കിടന്ന രാത്രികളില്‍ ഒരു നനഞ്ഞ തുണിക്കഷ്ണമായി, വാശി പിടിച്ചു കരഞ്ഞ വേളകളില്‍ മാറോടടക്കിപ്പിടിച്ച സാന്ത്വനമായി, വഴി അറിയാതെ കുഴങ്ങിയപ്പോഴൊക്കെ നേര്‍വഴിയുടെ വെളിച്ചമായി അമ്മ.

ഇടയ്‌ക്കൊക്കെ തല്ലിയും നുള്ളിയും വഴക്കുപറഞ്ഞുമൊക്കെ ഇത്തിരി വേദനിപ്പിക്കാതിരുന്നിട്ടില്ല. എന്നെക്കാളിഷ്ടം അമ്മയ്ക്ക് ചേച്ചിയെ ആണല്ലേ എന്നു പറഞ്ഞു ചിണുങ്ങുമ്പോള്‍ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നു ചോദിച്ച് തലതിരിച്ചു നടക്കാതെ ഇരുന്നിട്ടുമില്ല. വലുതാവുമ്പോള്‍ അമ്മയെപ്പോലെ കാര്യപ്രാപ്തിയും തന്റേടവും സ്‌നേഹവും വാത്സല്യവും ഒക്കെയുള്ള ഒരാള്‍ ആവണമെന്നായിരുന്നു സ്വപ്നം. അങ്ങനെയൊന്നും ആയില്ലെന്ന് ഇപ്പോഴും കുറ്റബോധവും.

വലുതാകുമ്പോള്‍ നമുക്ക് ആ അമ്മയെ കളഞ്ഞു പോവുന്നുണ്ടോ? അമ്മയോട് കുഴച്ചുരുട്ടിയ ഒരുരുള ചോറു ചോദിക്കാന്‍ ഇപ്പോള്‍ നാണമാണ്. അമ്മയുടെ പഞ്ഞി പോലുള്ള വയറില്‍ തല വച്ചു കിടക്കാന്‍, കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍, കഴുത്തില്‍ തൂങ്ങി ഉപ്പിന്‍ചാക്ക് കളിക്കാന്‍ ഒക്കെ ഇപ്പോഴും കൊതിയുണ്ട്. പക്ഷേ, നടക്കാറില്ലെന്നു മാത്രം. ഇനി അഥവാ ഇത്തിരി നേരം അമ്മയോട് കൊഞ്ചാമെന്ന് വച്ചാലോ അപ്പോഴെത്തും കുട്ടിപ്പട്ടാളം. അവരുടെ മുത്തശ്ശിയുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മറ്റാര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് അവരെങ്ങനെ സമ്മതിച്ചു തരും. അന്നൊന്നും അമ്മമാര്‍ക്കായി നീക്കിവച്ച പ്രത്യേക ദിവസമൊന്നും ഇല്ലായിരുന്നു. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ വര്‍ഷത്തില്‍ ഒരു ദിവസം വേണമെന്നു തന്നെ അന്നാര്‍ക്കും തോന്നിയിട്ടില്ലായിരിക്കും. കാലം മാറിയില്ലേ. ഇന്ന് വൃദ്ധസദനങ്ങളില്‍ എത്തപ്പെടുന്നവരില്‍ ഭൂരിപക്ഷവും അമ്മമാരാണ്. ചിലരൊക്കെ സ്വന്തം ഇഷ്ടപ്രകാരം വന്നുചേരുന്നവര്‍. ജീവിതത്തിന്റെ അവസാന കാലത്തെങ്കിലും സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന് കൊതിച്ചു വന്നുചേരുന്നവര്‍. ബഹുഭൂരിപക്ഷവും മക്കള്‍ക്ക് നോക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് ഇവിടെ നടതള്ളപ്പെടുന്നവര്‍.

പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യത്തെ രണ്ടുകൊല്ലം ഞാന്‍ കഴിഞ്ഞത് ഒരു വൃദ്ധ സദനത്തിലായിരുന്നു. രാത്രിഷിഫ്റ്റുകളെ ഭയപ്പെട്ടിരുന്ന ലേഡീസ് ഹോസ്റ്റലുകളൊന്നും താമസസൗകര്യം തരാത്തതു കൊണ്ടായിരുന്നു ആ സാഹസം. അവിടെ ഒരു അമ്മയുണ്ടായിരുന്നു. അവരുടെ മകന്‍ ആ നഗരത്തില്‍ തന്നെ നല്ല നിലയില്‍ കുടുംബ സമേതം കഴിയുന്നു. എന്നിട്ടും ഓണത്തിനോ വിഷുവിനോ പോലും അമ്മയെ ഒന്നു കാണാന്‍, വിളിച്ചു കൊണ്ടുപോയി ഒരില ചോറു കൊടുക്കാന്‍ ആ മകന്‍ വരാറില്ലായിരുന്നു. പക്ഷേ, അതേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അമ്മ മകന്റെ പക്ഷം പിടിക്കും. എത്ര നിസ്വാര്‍ഥവും നിരുപാധികവുമാണ് അമ്മയ്ക്ക് മകനോടുള്ള സ്‌നേഹമെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.

ഒരു മാതൃദിനം കൂടി കടന്നുപോയി. സെമിനാറുകളും ഇ-മെയിലുകളും എസ്.എം.എസുകളും പൊടിപൊടിച്ചു. സ്വര്‍ണ്ണക്കടകള്‍ മുതല്‍ ബേബിഫുഡ് നിര്‍മ്മാതാക്കള്‍ വരെ മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ പുറത്തിറക്കി. പക്ഷേ, വാസ്തവം ഇതിനൊക്കെ അപ്പുറത്താണ്. സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തില്‍ ലോകത്തെ 79 അവികസിത രാജ്യങ്ങളില്‍ 75-ാം സ്ഥാനത്താണത്രേ ഇന്ത്യ. പല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും പിന്നില്‍. സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യൂബയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു പടി താഴുകയാണുണ്ടായത്. ബോട്‌സ്വാനയും കാമറൂണും കോംഗോയും പോലുള്ള രാജ്യങ്ങള്‍ പോലും നമ്മളെക്കാള്‍ മുന്നില്‍. പാകിസ്ഥാന്‍ ഇന്ത്യയെക്കാളും താഴെയാണെന്ന് വേണമെങ്കില്‍ ആശ്വസിക്കാം.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 53 ശതമാനം പ്രസവങ്ങള്‍ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടക്കുന്നത്. സ്ത്രീകളുടെ പ്രതീക്ഷിത ആയുസ്സ് 66 വയസ്സ് മാത്രം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 48 ശതമാനം കടുത്ത തൂക്കക്കുറവുള്ളവരാണ്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 68,000 സ്ത്രീകളാണ് ഒരു വര്‍ഷം നമ്മുടെ നാട്ടില്‍ മരിക്കുന്നത്. സമൂഹം സ്ത്രീക്കു നല്‍കുന്ന സ്ഥാനത്തിന്റെ ഏറ്റവും നല്ല തെളിവ് ഗര്‍ഭിണികളുടെ ആരോഗ്യമാണ്. കാരണം ജീവിതത്തില്‍ മറ്റൊരിക്കലും അത്രയും പരിഗണന സ്ത്രീയ്ക്ക് കിട്ടുന്നതേയില്ല. അക്കാലത്ത് തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അമ്മമാരുടെ പൊതുവിലുള്ള സ്ഥിതി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതില്‍ പ്രധാനം. ഓരോ ഗര്‍ഭകാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവസമയത്ത് ഡോക്ടര്‍, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കില്‍ പ്രത്യേക ചികിത്സ ലഭിക്കാന്‍ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂര്‍, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളില്‍ അമ്മയ്്ക്കും കുഞ്ഞിനും വൈദ്യപരിശോധന ലഭ്യമാകുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതൊന്നുമില്ലാതെ വഴിയരികില്‍ പ്രസവിച്ച് പൊക്കിള്‍ക്കൊടി കടിച്ചുമുറിച്ച് വരണ്ടുതൂങ്ങിയ മുലയില്‍ നിന്ന് ഒരു തുള്ളി പാലെങ്കിലും കുഞ്ഞിന് കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു ജീവനെ വരവേല്‍ക്കേണ്ടി വരുന്ന അമ്മമാരെ ആരെങ്കിലും ഈ അമ്മദിനത്തില്‍ ഓര്‍ത്തോ ആവോ. കൗമാരം വിടും മുമ്പേ അമ്മയാകാന്‍ വിധിക്കപ്പെട്ട് അകാലത്തില്‍ വാര്‍ധക്യത്തിന് കീഴ്‌പെടുന്ന കുഞ്ഞുങ്ങളെ ആരെങ്കിലും ഓര്‍ത്തോ ആവോ. മൃതശരീരം പോലും ഏറ്റെടുക്കാന്‍ ആളില്ലാതെ പാതയോരത്തും വൃദ്ധസദനങ്ങളിലും എരിഞ്ഞുതീരുന്ന അമ്മമാരെ ആരെങ്കിലും ഓര്‍ത്തോ ആവോ. അവര്‍ക്കായി സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ, നന്ദിയുടെ ഒരു തിരി നീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അമ്മദിനത്തിന് എന്തു പ്രസക്തി?


കടപാട് : സുസ്മിത
susmithn@gmail.com

ആണ്‍മക്കളെപ്പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍

ചുരുണ്ട മുടിയും നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചിത്രം കുറെ ദിവസങ്ങളായി വേട്ടയാടുന്നു. അവള്‍ നാലര വയസ്സുകാരി ശ്രീജ. പൂമ്പാറ്റയെപ്പോലെ പാറിനടന്നവള്‍. ജീവിതദുരിതങ്ങളും ദാരിദ്ര്യവുമൊന്നും അറിയാതെ കളിച്ചു നടന്നവള്‍. പിന്നെ ഒരു നാളില്‍ മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ച നിര്‍ജ്ജീവ ശരീരമായി നാട്ടുകാരെ മുഴുവന്‍ കരയിച്ചവള്‍. അതുകൊണ്ട് അരിശം തീരാഞ്ഞ് എന്ന മട്ടില്‍ ആ കുരുന്നു ശരീരത്തില്‍ അക്രമി ചെയ്തു വച്ച ക്രൂരതകള്‍ കണ്ട ഒരാള്‍ക്കും അന്നുറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അതിലും വലിയ ഞെട്ടലാണ് പിന്നാലെ വന്നത്. ഈ ക്രൂരതയ്ക്ക് പിടിയിലായത് വെറും പതിമൂന്നു വയസ്സുള്ള ഒരു കുട്ടി. അവന്‍ മാത്രമാണോ അതു ചെയ്തത്? അതോ മുതിര്‍ന്ന ആരുടെയെങ്കിലും കയ്യിലെ കരുവായിപ്പോയതാണോ അവന്‍? ചോദ്യങ്ങള്‍ അനവധി അവശേഷിക്കുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല ഇപ്പോള്‍ പറയാനുള്ളത്. അത് നമ്മുടെ ആണ്‍മക്കളെ കുറിച്ചാണ്.

മുമ്പ് തൃശ്ശൂരില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് ശിക്ഷിക്കപ്പെട്ട 13-കാരനെ ഓര്‍മ്മയില്ലേ? തെളിവെടുപ്പിന് അവനെ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം അവന്റെ ചോരയ്ക്കായി ആര്‍ത്തിരമ്പി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് പോലീസ് കുറെ പഴിയും കേട്ടു. പക്ഷേ, കുട്ടിക്കുറ്റവാളികള്‍ക്കായുള്ള ജുവനൈല്‍ ഹോമില്‍ എത്തിയ അവന്‍ ആളാകെ മാറി. അവിടുത്തെ വിശാലമായ ലൈബ്രറിയായിരുന്നു അവന് അഭയം. ഹോമിലെ വായനാ മത്സരത്തില്‍ ഒന്നാമനായും കയ്യെഴുത്തു മാസികയില്‍ ഒന്നാന്തരം കവിതകളെഴുതിയും അവന്‍ ശ്രദ്ധ പിടിച്ചുപറ്റി. തൊഴില്‍ പരിശീലനത്തിനായി പോയ അവന്‍ അവിടെയും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. എന്നിട്ടും വിധി അവനെ വേട്ടയാടുക തന്നെയായിരുന്നു. ആരോടും പങ്കുവയ്ക്കാനാവാത്ത വേദനകളോ കുറ്റബോധമോ എന്തൊക്കയോ ആ കുഞ്ഞുമനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ പിന്നെ അവന്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു എന്ന് ആശ്വസിച്ചിരുന്ന എല്ലാവരേയും വേദനിപ്പിച്ചുകൊണ്ട് എന്തിനാണ് അവന്‍ സ്വയം ജീവന്‍ ഒടുക്കിയത്?

മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ അവന്‍ ചില ബന്ധുക്കളുടെ വീട്ടിലായിരുന്നു വളര്‍ന്നത്. അറസ്റ്റിനു ശേഷം അവനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോലീസിലെ ചില സുഹൃത്തുക്കള്‍ പറഞ്ഞതിങ്ങനെ : അവന്‍ ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ചെറിയ പ്രായത്തില്‍ അവന്‍ അനുഭവിക്കാത്ത പീഡനങ്ങളില്ല. മുതിര്‍ന്ന പല ചേട്ടന്മാരുടെയും കാമസംതൃപ്തിക്ക് ഏറ്റവും എളുപ്പത്തില്‍ വീണുകിട്ടുന്ന ഇരയായിരുന്ന അവന്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തവന്‍. ഒരു ബിരിയാണിക്കു വേണ്ടി, ഒരു ഷര്‍ട്ടിനു വേണ്ടി, പലപ്പോഴും ഭീഷണിയും ദേഹോപദ്രവും ഭയന്ന് ഒന്നിനും വേണ്ടിയല്ലാതെ അവന്‍ അവര്‍ക്ക് വഴങ്ങി. ആര്‍ക്കും വേണ്ടാത്ത, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് നമ്മുടെ സമൂഹം കാത്തുവച്ചിരിക്കുന്നതെന്തെന്ന് അറിയാന്‍ അവന്റെ അനുഭവം മാത്രം മതിയായിരുന്നു. പീഡനങ്ങളുടെ ബാല്യത്തില്‍ നിന്ന് കുറ്റവാളിയെന്നു മുദ്ര ചാര്‍ത്തപ്പെട്ട കൗമാരത്തിലൂടെ അവന്‍ മരണത്തിലേക്ക് നടന്നു നീങ്ങിയെങ്കില്‍ ആരാണ് ഉത്തരവാദി? തീര്‍ച്ചയായും ആ കുട്ടിയല്ല. അവനെ അങ്ങനെയാക്കിയവരൊക്കെ ഇന്നും നമുക്കിടയില്‍ സര്‍വ്വസ്വതന്ത്രരായി വിലസുന്നുണ്ടാവാം. അവര്‍ക്ക് പുതിയ ഇരകളെയും കിട്ടിയിട്ടുണ്ടാവാം.

പെണ്‍കുട്ടികളെക്കുറിച്ച് ആവശ്യത്തിനും അനാവശ്യത്തിനും ആശങ്കകളാണ് നമുക്ക്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്താന്‍ അഞ്ചു മിനിട്ട് വൈകിയാല്‍, ഒന്നുറക്കെ ചിരിച്ചാല്‍, അടുത്ത വീട്ടില്‍ ടി.വി കാണാന്‍ പോയാല്‍, ഇത്തിരി ഇറുകിയ വസ്ത്രം ധരിച്ചാല്‍ ഒക്കെ നമ്മള്‍ ഇടപെടുകയായി. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പോലും നമ്മള്‍ അവരെ അനുവദിക്കാറില്ല. സ്‌കൂളില്‍ ഏതെങ്കിലും കായിക വിനോദത്തില്‍ ഏര്‍പ്പെടാനോ, ഒരു നാടകത്തില്‍ അഭിനയിക്കാനോ ശാസ്ത്ര മേളയ്്ക്ക് ഒരു പ്രോജക്ട് അവതരിപ്പിക്കാനോ പോലും കഴിയുന്നതും നമ്മള്‍ അവരെ അനുവദിക്കില്ല. പൊന്‍തത്തയെ കൂട്ടിലിട്ട് സ്വര്‍ണ്ണത്താഴിട്ടു പൂട്ടി കണ്ണിമവെട്ടാതെ കാവലിരിക്കുകയാണ് നമ്മള്‍. അതിന്റെ പകുതി പരിഗണനയെങ്കിലും ആണ്‍കുട്ടികള്‍ക്കും കൊടുക്കണ്ടേ?

കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് രാജ്യത്ത് ആദ്യമായി പഠനം നടന്നത് 2007-ല്‍ ആണ്. കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 53% കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനം അനുഭവിക്കുന്നു. ഇതില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരക്ക് തുല്യം ആയിരുന്നു. 2006-ല്‍ ചെന്നെയിലെ 2211 സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം അനുസരിച്ച് 48% ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ 39% പെണ്‍കുട്ടികളാണ് അതിനിരയായത്. അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്നതെന്നും ഇതില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാകുന്നത് പെണ്‍കുട്ടികള്‍ മാത്രമാണെന്നും അതിനാല്‍ സ്വയം സംരക്ഷിക്കാന്‍ അവരെയാണ് പ്രാപ്തരാക്കേണ്ടതെന്നും നാം വിശ്വസിക്കുന്നു. അതിനായി ജീവിതനൈപുണി പഠനം എന്ന ഓമനപ്പേരില്‍ അവര്‍ക്ക് പലതരം ക്ലാസ്സുകള്‍ നല്‍കുന്നു. സ്‌കൂളുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വനിതാ സംഘടനകള്‍ അങ്ങനെ പലരും പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നു.

ഈ നൈപുണി ആണ്‍കുട്ടികള്‍ക്കും വേണ്ടതല്ലേ? സ്വന്തം ശരീരത്തെക്കുറിച്ചും കൗമാരത്തില്‍ അതിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പെണ്‍കുട്ടികള്‍ അറിയുന്നത്ര പോലും ആണ്‍കുട്ടികള്‍ അറിയുന്നില്ല. അഥവാ അവര്‍ക്ക് എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയവും ആയിരിക്കില്ല. സഹപാഠികളോ, ചേട്ടന്മാരോ, മഞ്ഞപ്പുസ്തകങ്ങളോ ഇപ്പോഴത്തെ കാലത്ത് ഇന്റര്‍നെറ്റോ ഒക്കെ നല്‍കുന്ന അബദ്ധധാരണകളോടെയാണ് അവര്‍ കൗമാരത്തെ നേരിടുന്നത്. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്നും അതിനെ നിയന്ത്രിച്ച് സംസ്‌കാരത്തോടെ പെരുമാറുമ്പോഴാണ് മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായി മാറുന്നതെന്നും അവന് ആരാണ് പറഞ്ഞു കൊടുക്കുന്നത്? അവന്‍ വായിക്കുന്നതും സിനിമകളില്‍ കാണുന്നതും കുടുംബത്തിനുള്ളില്‍ അനുഭവിച്ചറിയുന്നതുമെല്ലാം സ്ത്രീശരീരം പുരുഷന് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള ഒരു ചരക്ക് മാത്രമാണെന്ന പാഠമാണ്. അതങ്ങനെയല്ലെന്നും സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ ബഹുമാനിക്കണമെന്നും ആരാണ് അവന് പറഞ്ഞു കൊടുക്കുക? നമ്മുടെ പാഠപുസ്തകങ്ങളോ സിലബസ്സോ ഒന്നും ഇത്തരമൊരു സന്ദേശം നല്‍കുന്നതില്‍ വിജയിക്കുന്നില്ലെന്ന് വ്യക്തം. മതങ്ങളോ സമുദായങ്ങളോ പോലും അതു പ്രദാനം ചെയ്യുന്നില്ല.

വീടുകളില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പാഠങ്ങളോ? കഴിഞ്ഞ ദിവസം തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ട ഒരു ദൃശ്യം ഓര്‍മ്മ വരുന്നു. ഒരു അ മ്മയും രണ്ട് മക്കളുമായിരുന്നു സഹയാത്രികര്‍. കോളേജില്‍ പഠിക്കുന്ന മകളെ പരീക്ഷ കഴിഞ്ഞ്് കൂട്ടിക്കൊണ്ടു പോവുകയാണ് അമ്മ. 12 വയസ്സ് തോന്നിക്കും മകന്. കൂട്ടത്തില്‍ മകളുടെ ചില കൂട്ടുകാരികളുമുണ്ട്. അവര്‍ ചിരിയ്ക്കുകയും പാട്ടുപാടുകയും ക്രിക്കറ്റിനെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ പ്രായത്തിലുള്ള ഏതു കുട്ടികളെയും പോലെ സ്മാര്‍ട്ടായ ഒരു സംഘം. അതിരു കവിഞ്ഞ ബഹളമോ മോശമായ പെരുമാറ്റമോ ഒന്നുമില്ല. പക്ഷേ, ഇതൊന്നും ആദ്യം മുതലേ അനിയന്് രസിക്കുന്നുണ്ടായിരുന്നില്ല. യാത്ര തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും. ഈ കുഞ്ഞു ചെക്കന്‍ എഴുനേറ്റു നിന്ന് ചേച്ചിയുടെ നേരെ ഒരു അലര്‍ച്ച, 'നിന്നോടല്ലേ പറഞ്ഞിട്ടുള്ളത് ഉറക്കെ ചിരിക്കരുതെന്ന്.' ആ പെണ്‍കുട്ടിയേക്കാള്‍ 6-7 വയസ്സിനെങ്കിലും ഇളയാതായിരിക്കും അവന്‍. പെണ്‍കുട്ടിയുടെ മുഖത്തു തെളിഞ്ഞ ഭയം കണ്ടപ്പോള്‍ അമ്പരന്ന് പോയി. കേട്ടിരിക്കുന്ന അമ്മയാവട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആ കുടുംബത്തില്‍ സ്്്ത്രീയ്ക്കുള്ള സ്ഥാനമെന്തെന്ന് വ്യ്ക്തമാകാന്‍ കൂടുതല്‍ ഒന്നും വേണ്ടല്ലോ. തരം കിട്ടിയാല്‍ അവന്‍ അമ്മയോടും ഇങ്ങനെ തന്നെ പെരുമാറുമായിരിക്കും. സ്വന്തം അമ്മയേയും മുതിര്‍ന്ന സഹോദരിയേയും ബഹുമാനിക്കാന്‍ പഠിക്കാത്തവന്‍ എങ്ങനെ സമൂഹത്തിലെ മറ്റുള്ളവരെ ബഹുമാനിക്കും?

തീവണ്ടി മുറിയില്‍ സൗമ്യയെ ആക്രമിച്ച ഗോവിന്ദച്ചാമിയെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു: 'അമ്മയുടെ മുഖത്ത് നോക്കി നിഷ്‌കളങ്കമായി ചിരിച്ചു കളിച്ചു കിടന്ന ഒരു ഗോവിന്ദന്‍ ഉണ്ടാവുമല്ലോ. അവന്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ആരും തിരക്കാത്തതെന്താണ്.' ആ ചോദ്യം ഹൃദയത്തില്‍ തറച്ചതു പോലെ തോന്നി. ഇന്ന് നമ്മുടെ നെഞ്ചോട് ചേര്‍ന്നുറങ്ങുന്ന ഏതൊരു ആണ്‍കുട്ടിയും നാളെ ഒരു ക്രിമിനല്‍ ആയി മാറാം. സ്വര്‍ണ്ണവും ബൈക്കും മൊബൈലും ഒക്കെ മോഷ്ടിക്കുന്ന കുട്ടിക്കുറ്റവാളികളെക്കുറിച്ച് പതിവായി വാര്‍ത്തകള്‍ വരുന്നുണ്ട്. അവരും ഏതെങ്കിലും അമ്മയുടെയും അച്ഛന്റേയും ഓമനമക്കള്‍ ആയി വളരുന്നവരാകില്ലേ? രാവിലെ അമ്മ ഉരുട്ടിക്കൊടുത്ത ചോറുണ്ട്, അച്ഛന്‍ ഇസ്തിരിയിട്ടു കൊടുത്ത യൂണിഫോമുമിട്ട് സ്‌കൂളിലേക്ക് പോകുന്നവന്‍ വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ കുറ്റവാളികളുടെ കൂട്ടത്തില്‍. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ നയിക്കാവുന്ന സാഹചര്യങ്ങള്‍ ധാരാളമുണ്ടിപ്പോള്‍. ഈസി മണി എന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രത്യയ ശാസ്ത്രമാകുമ്പോള്‍ ഏറ്റവും വേഗത്തില്‍ വീഴുന്ന ഇരകളും കുട്ടികളായിരിക്കും. നിയമങ്ങളെയും വരുംവരായ്കകളേയും കുറിച്ചുള്ള അജ്ഞതയും എന്തും പരീക്ഷിച്ചു നോക്കാനുള്ള സഹജമായ ജിജ്ഞാസയും സാഹസികതയും ചേരുമ്പോള്‍ അവര്‍ വളരെ വേഗം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നു. പൊതു സമൂഹത്തില്‍ അവര്‍ക്ക് മാതൃകയാക്കാവുന്ന ആദര്‍ശവാന്മാരുടെ എണ്ണം കുറഞ്ഞു വരിക കൂടി ചെയ്യുമ്പോള്‍ ചിത്രം പൂര്‍ണ്ണം.

പക്ഷേ, നമുക്ക് നമ്മുടെ ആണ്‍മക്കളെ ഇങ്ങനെ വിട്ടാല്‍ മതിയോ? ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാനേജ്‌മെന്റ് വിദഗ്ധരും ഒക്കെ ആക്കുന്നതിനൊപ്പം അവരെ നല്ല മനുഷ്യര്‍ കൂടി ആക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കില്ലേ? അതോ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെയും ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനിടെ സാരി അല്പം നീങ്ങിപ്പോയ അധ്യാപികയുടെയും നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഞരമ്പു രോഗികളായി അവര്‍ വളര്‍ന്നോട്ടെ എന്നു വയ്്ക്കണോ? മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി സ്വന്തം അച്ഛനമ്മമാരെപ്പോലും ഉപദ്രവിക്കാന്‍ മടിയില്ലാത്തവരായി അവര്‍ വളരണോ? അയല്‍വക്കത്തെ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തുന്ന നരാധമന്മാരായി അവര്‍ മാറണോ? ശ്രീജയുടെ മരണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെണ്‍കുഞ്ഞുങ്ങളുടെ എന്ന പോലെ ആണ്‍കുഞ്ഞുങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. സുഗതകുമാരി ടീച്ചര്‍ പറഞ്ഞതു പോലെ നല്ല ആങ്ങളമാരുടെ വംശം കുറ്റിയറ്റു പോകാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍.


കടപ്പാട് : എന്‍ സുസ്മിത
susmithn@gmail.com

May 22, 2011

പ്ലസ്ടു കഴിഞ്ഞുള്ള പഠനാവസരങ്ങള്‍

പ്ലസ്ടു കഴിഞ്ഞുള്ള പഠനാവസരങ്ങള്‍


ഒരു വിദ്യാര്‍ത്ഥിയുടെ കരിയര്‍ രൂപാന്തരപ്പെടുത്തുന്നതില്‍ പ്ലസ്ടുവിന് ശേഷമുള്ള വിദ്യാഭ്യാസത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. നിരവധി ഉപരിപഠനമേഖലകള്‍ പ്ലസ്ടു കഴിഞ്ഞ് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കായിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു - തത്തുല്യ പരീക്ഷ വിജയിച്ച ചുണക്കുട്ടികളുടെ ലക്ഷ്യം മെഡിസിനോ എഞ്ചിനിയറിംഗോ ആയിരിക്കും. ബയോളജി അടങ്ങിയ സബ്ജക്ട് കോമ്പിനേഷനെടുത്തവര്‍ക്കാണ് മെഡിസിനില്‍ പ്രവേശനം. ഗണിതശാസ്ത്രം പഠിച്ചവര്‍ക്ക് എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സുകളില്‍ ഉപരിപഠനമാകാം. കൃഷിശാസ്ത്രജ്ഞനാകാന്‍ കൊതിക്കുന്നതവര്‍ക്ക് അഗ്രികള്‍ച്ചറല്‍ കോഴ്‌സുകളില്‍ ഡിഗ്രി പഠനാവസരമുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലകളിലാണ് ബിഎസ് സി അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ബി എസ് സി ഫോറസ്ട്രി, ഫിഷറീസ് സയന്‍സ്, വെറ്റിനറി സയന്‍സ് & അനിമല്‍ ഹസ്ബന്ററി, ഡെയറിസയന്‍സ് & ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് തുടങ്ങിയ ഡിഗ്രി കോഴ്‌സുകളില്‍ പഠനാവസരമൊരുക്കുന്നത്.

മെഡിക്കല്‍ കോഴ്‌സുകളില്‍ എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നഴ്‌സിംഗ്, ബി. ഫാം, ബി.എ എം എസ്, ബി. എച്ച്. എം.എസ്, ബി.എസ്. എം. എസ്, ബി എസ് സി എം എല്‍ റ്റി തുടങ്ങിയവ ഉള്‍പ്പെടും. എഞ്ചിനിയറിംഗ് പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്, ഐടി, ബയോകെമിക്കല്‍ & ബയോടെക്‌നോളജി, എയറോസ്‌പേസ് എഞ്ചിനിയറിംഗ് തുടങ്ങിയ നിരവധി ശാഖകള്‍ ലഭ്യമാണ്. ആര്‍ക്കിടെക്ട് ആകുന്നതിന് ദേശീയത ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയെഴുതി (NATA) യോഗ്യതനേടി ബി ആര്‍ക് പഠനം നടത്താം.


ഇവയ്ക്ക് പുറമെ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് ഉപരിപഠനം നടത്താവുന്ന കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


പാരാമെഡിക്കല്‍ കോഴ്‌സുകള്‍-
മെഡിക്കല്‍ - ഡന്റല്‍ കോളേജുകളിലും മറ്റുമാണ് കോഴ്‌സുകള്‍ ലഭ്യമായിട്ടുള്ളത്. മെഡിക്കല്‍ലബോറട്ടറി ടെക്‌നോളജി (DMLT) , റേഡിയോളജിക്കല്‍ ടെക്‌നോളജി (DRT), ഓപ്താല്‍മിക് അസിസ്റ്റന്‍സ് (DOA), ഡന്റല്‍ മെക്കാനിക്‌സ് (DCDM), ഡന്‍ല്‍ഹൈജീനിസ്റ്റ് (DCDH), ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നോളജി (DOTT), കാര്‍ഡിയോ വാസ്‌കുലര്‍ ടെകീനീഷ്യന്‍ (DCVT), ന്യൂറോ ടെക്‌നോളജി (DNT), ഡയാലിസിസ് ടെക്‌നോളജി (DDT) തുടങ്ങിയ ഡിപ്ലോമാ കോഴ്‌സുകളിലാണ് പഠനാവസരം. ഈ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ പഠനകാലാവധി രണ്ടുവര്‍ഷംവീതമാണ്. ഫിസിക്‌സ് , കെമിസ്ട്രി, ബയോളജി ഐഛികവിഷയങ്ങളായി പഠിച്ച് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ (പട്ടികജാതി - വര്‍ഗ്ഗകാര്‍ക്ക് 40% , SEBC കാര്‍ക്ക് 45% മാര്‍ക്ക് വീതംമതി) പ്ലസ്ടു - തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശനം തേടാം. കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നടത്തുന്നത്. ജുലായ് - ഓഗസ്റ്റ് മാസത്തില്‍ പ്രവേശനവിജ്ഞാപനം പ്രതീക്ഷിക്കാം. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും അംഗീകൃത സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ഈ കേഴ്‌സുകള്‍ ഉണ്ട്.


ഫാര്‍മസി ഡിപ്ലോമാ (ഡി.ഫാം) കോഴ്‌സ്
- രണ്ടുവര്‍ഷമാണ് പഠനകാലാവധി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും അംഗീകൃത സ്വകാര്യസ്ഥാപനങ്ങളിലും ഫാര്‍മസി ഡിപ്ലോമാ കോഴ്‌സ് നടത്തുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റാണ് പ്രവേശനം നടത്തുന്നത്. സ്വകാര്യഫാര്‍മസി കോളേജിലെ 50% സീറ്റുകള്‍ മെരിറ്റിലും 50% സീറ്റുകള്‍ മാനേജ്‌മെന്റ് ക്വാട്ടയിലുംപെടുത്തി അഡ്മിഷന്‍ നല്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് പഠിച്ച് പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനം. ഓഗസ്റ്റ് / സെപ്തംബര്‍ മാസത്തിലാണ് പ്രവേശന വിജ്ഞാപനം വരിക. പ്ലസ്ടു കാര്‍ക്കായി അടുത്തിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആറുവര്‍ഷത്തെ ഫാംഡി കോഴ്‌സുകളിലും പ്രവേശനം നേടാവുന്നതാണ്.


ജനറല്‍ നേഴ്‌സിംഗ് ഡിപ്ലോമ -
ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും അംഗീകൃത സ്വകാര്യ നഴ്‌സിംഗ് പരിശീലനകേന്ദ്രങ്ങളിലും മറ്റുമാണ് ജനറല്‍ നഴ്‌സിംഗ് ത്രിവത്സര ഡിപ്ലോമാ കോഴ്‌സുള്ളുത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് 45 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. സ്വകാര്യ സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്ലോമാ കോഴ്‌സിന് നഴ്‌സിംഗ് കൗണ്‍സിലിന്റെ അനുമതിയും അംഗീകാരവും ഉണ്ടെന്ന് ഉറപ്പുവരുത്തി അഡ്മിഷന്‍ നേടേണ്ടതാണ്. ജൂണ്‍ / ജാലായ് മാസത്തിലാണ് സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലെ പ്രവേശനവിജ്ഞാപനം പ്രതീക്ഷിക്കാവുന്നത്.


മാരിടൈം കോഴ്‌സുകള്‍ -
ത്രിവത്സ ബി എസ് സി നോട്ടിക്കല്‍ സയന്‍സ്, നാലുവര്‍ഷ ബിടെക് മറൈന്‍ എഞ്ചിനിയറിംഗ്, ത്രിവത്സര ബിഎസ് സി മാരിടൈം സയന്‍സ്, നാല് വര്‍ഷ ബിടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എഞ്ചിനിയറിംഗ് തുടങ്ങിയ കോഴ്‌സുകള്‍ മാരിടൈം മേഖലയില്‍പെടും. ടി എസ് ചാണക്യ, നവിമുംബൈയില്‍ ബി എസ് സി നോട്ടിക്കല്‍ സയന്‍സ് കോഴ്‌സുണ്ട്. കോല്‍ക്കത്തയിലെ മറൈന്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (മെറി) മറൈന്‍ എഞ്ചിനിയറിംഗ് ഡിഗ്രി കോഴ്‌സ് ലഭ്യമാണ്. 'മെറി' മൂംബൈയില്‍ ബി ടെക് നേവല്‍ ആര്‍കിടെക്ച്ചര്‍ & ഓഷ്യന്‍ എഞ്ചിനിയറിംഗ് കോഴ്‌സ് നടത്തുന്നുണ്ട്. നാഷണല്‍ മാരിടൈം അക്കാഡമി ചൈന്നെയില്‍ ത്രിവത്സര ബീ എസ് സി മാരിടൈം കോഴ്‌സ് നടത്തിവരുന്നു. ഐ ഐ ടി സംയുക്ത പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനങ്ങള്‍. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ പ്രവേശനവിജ്ഞാപനം ഉണ്ടാവും.

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലും നാല് വര്‍ഷ മറൈന്‍ എഞ്ചിനിയറിംഗ് റസിഡന്‍ഷ്യല്‍ കോഴ്‌സ് നടത്തുന്നുണ്ട്. ഈ കോഴ്‌സുകള്‍ക്കെല്ലാം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഈ വിഷയങ്ങള്‍ക്ക് ഓരോന്നിനും 50% മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പഠനാവസരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അനുമതിയോടും അംഗീകാരത്തോടും കൂടി മാരിടൈം കോഴ്‌സുകള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളും ഇന്ത്യയില്‍ ധാരാളമുണ്ട്. ഇത്തരം അംഗീകൃതസ്ഥാപനങ്ങളുടെ ലിസ്റ്റുകള്‍ www.dgshipping.com എന്നവെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഡെക്ക് കേഡറ്റുകളായും പ്ലസ്ടുകാര്‍ക്ക് പരിശീലനം നോടാം. മര്‍ച്ചന്റ് നേവിയിലും ഷിപ്പിംഗ് കമ്പിനികളിലും മറ്റും മികച്ച തൊഴിലവസരങ്ങള്‍ ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കും.


ഏയറോസ്‌പേസ് എഞ്ചിനിയറിംഗ് -
വിമാനക്കമ്പനികളിലും മറ്റും മികച്ച തൊഴിലിന് വഴിയൊരുക്കുന്നതാണ് ബിടെക് ഏയ്‌റോ സ്‌പേസ് / ഏയ്‌റോനാട്ടിക്കല്‍ എഞ്ചിനിയറിംഗ്. വിമാനം, ഡിഫന്‍സ് എയര്‍ക്രിഫ്റ്റുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ രൂപ കല്പനയും നിര്‍മ്മാണവുമാണ് മുഖ്യപഠനവിഷയം. നാല് വര്‍ഷത്തെ ബിടെക് ഏയ്‌റോസ്‌പെസ് / ഏയറോനാട്ടിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് / ഗ്രേഡു നേടിയ പ്ലസ്ടു / തത്തുല്യപരീക്ഷ പാസായവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. ചെന്നൈ, മുംബൈ, കാന്‍പൂര്‍, ഖരാഗ്പൂര്‍ എന്നിവിടങ്ങളിലെ ഐ ഐ ടികളില്‍ ഈ കോഴ്‌സുകള്‍ ലഭ്യമാണ്.

പ്ലസ്ടുകാര്‍ക്കായുള്ള പഞ്ചവത്സര എം ടെക് ഡ്യൂവല്‍ ഡിഗ്രിയും ഇതേഡിസ്​പളിനില്‍ ഈ ഐ ഐ ടികളിലുണ്ട്. ഐ ഐ ടി സംയുക്ത പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (IIST) തിരുവനന്തപുരത്തും ഏയ്‌റോസ്‌പെസ് എഞ്ചിനിയറിംഗിലും ഏവിയോണിക്‌സിലും നാല് വര്‍ഷ ബി ടെക് കോഴുസുണ്ട്. IIST നടത്തുന്ന ദേശീയതല എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം. മറ്റ് ചില അംഗീകൃത / വാഴ്‌സിറ്റി / സ്ഥാപനങ്ങളിലും ബി. ടെക് ഏയ്‌റോസ്‌പേസ് എഞ്ചിനിയറിംഗ് / ഏയ്‌റോനാട്ടിക്കല്‍ എഞ്ചിനിയറിംഗ് പഠനാവസരമുണ്ട്. ന്യൂഡല്‍ഹിയിലെ ഏയ്‌റോനാട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലുടെയും അസോസിയെറ്റ് മെമ്പര്‍ഷിപ്പ് നേടിയും തൊഴില്‍ നേടാവുന്നതാണ്.


എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയറിംഗ് -
ഇതൊരു പരിശീലന പദ്ധതിയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫീസില്‍ ഏവിയേഷന്റെ (DGCA) അനുമതിയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പരിശീലനംനേടാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പരിശീലനം നേടാന്‍ അര്‍ഹതയുള്ളത്. മൂന്ന് വര്‍ഷമാണ് പരിശീന കാലാവധി. DGCA യുടെ പരീക്ഷകളില്‍ യോഗ്യത നേടുന്നവര്‍ക്കാണ് എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് എഞ്ചിയറിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. പഠിച്ചിറങ്ങുന്നവര്‍ക്ക് വിമാന കമ്പനികളിലും ഏയ്‌ഡ്രോമുകളിലും മറ്റും ധാരാളം തൊഴിലസവരങ്ങളുണ്ട്.


പൈലറ്റ് പരിശീലനം -
പൈലറ്റാകുന്നതിന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് (ജജഘ), കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) എന്നിവ എടുക്കണം. സാധാരണഗതിയില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്ക് കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് നേരിട്ട് ചേരാവുന്നതാണ്.. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) അംഗീകൃത ഏവിയേഷന്‍ ട്രെയിനിംഗ് സെന്ററുകളിലും ഫ്‌ളയിംഗ് ക്ലബ്ബുകളിലും മറ്റുമാണ് ഇജഘ പരിശീലനം. എന്‍ട്രന്‍സ് ടെസ്റ്റും ഇന്റര്‍വ്യുവും നടത്തിയാണ് തിരഞ്ഞെടുപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നേടാം. PPL ന് ചുരുങ്ങിയത് 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം നേടണം. CPL ന് ചുരുങ്ങിയത് 250 മണിക്കൂറുകള്‍ വിമാനം പറപ്പിക്കണം. നാല് വര്‍ഷകാലയുളവിനുള്‌ലില്‍ പരിശീലനം പൂര്‍ത്തിയാക്കി CPL നേടാവുന്നതാണ്. ഏവിയേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ ഇജഘ പരിശീലനത്തിന് ചുരുങ്ങിയത് 20 ലക്ഷത്തിലേറെ ചിലവ് വരും.

റായ് ബറേലിയിലെ (ഉത്തര്‍പ്രദേശ്) ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാധമിയാണ് രാജ്യത്തെ പ്രമുഖ ഏവിയേഷന്‍ പരിശീലന കേന്ദ്രം. പട്ടികജാതി / വര്‍ഗ്ഗകാര്‍ക്ക് ഫ്്‌ളയിംഗ് പരിശീലന ചിലവുകള്‍ക്കായി DGCA യുടെ സ്‌കോളര്‍ഷിപ്പ് / സ്റ്റൈപന്റ് ലഭിക്കുന്നതാണ്.. സമര്‍ത്ഥരായവര്‍ക്ക് യു പി എസ് സി യുടെ നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷയെഴുതിയും എയര്‍ഫോഴ്‌സ് വിഭാഗത്തിലും മറ്റും പണചിലവില്ലാതെ പൈലറ്റുമാരാകാന്‍ കഴിയും.


ടി ടി സി -
പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരാകുന്നതിന് ടിച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് (ടി ടി സി) കോഴ്‌സിന് ചേരാം. സര്‍ക്കാര്‍ / എയിഡഡ് അണ്‍ എയിഡഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് പരിശീലനം. പ്ലസ്ടു / തത്തുല്യ പരീക്ഷയ്ക്ക് 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്കാണ് പ്രവേശനം. യോഗ്യതാപരീക്ഷയുടെ ഉയര്‍ന്നമാര്‍ക്ക് (മെറിറ്റ്) പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. എല്ലാ വര്‍ഷവും മാര്‍ച്ച് / ഏപ്രില്‍ മാസത്തിലാണ് പ്രവേശനവിജ്ഞാപനം പുറപ്പെടുവിക്കുക. സര്‍ക്കാര്‍ / എയിഡഡ് മേഖലയില്‍ 102 ടി ടി ഐ കളാണുള്ളത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (NCET) അംഗീകാരമുള്ള സ്ഥാപനങ്ങളിലാണ് പഠിക്കേണ്ടത്.

പ്രീ- പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് - പ്ലസ്ടു / തത്തുല്യപരീക്ഷ 45% മാര്‍ക്കില്‍ കുറയാതെ വിജയിച്ച വനിതകള്‍ക്ക് ഈ പരിശീലനം നേടാം. NCTE യുടെ അംഗീകാരമുള്ള പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേര്‍ന്ന് പഠിക്കാം. സര്‍ക്കാര്‍ തലത്തിലും പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രീ-പ്രൈമറി ടീച്ചര്‍മാരാകാന്‍ ഈ പരിശീലനം സഹായകമാവും.

ഫാഷന്‍ ടെക്‌നോളജി - പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് അഭിരുചിയുള്ള പക്ഷം ഫാഷന്‍ ടെക്‌നോളജി പഠനത്തിലേക്ക് തിരിയാം. ഫാഷന്‍ ഡിസൈന്‍, അക്‌സസറിഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, അപ്പാരല്‍ മാര്‍ക്കറ്റിംഗ്, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണല്‍ ബിരുദ- ബിരുദാനന്തര പഠനസൗകര്യങ്ങള്‍വരെയുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് ഈ കോഴ്‌സുകള്‍ പഠിക്കാനുള്ള പ്രമുഖസ്ഥാപനം. അംഗീകൃത സ്വകാര്യ മേഖലയിലും പഠനാവസരമുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


ഡീസൈന്‍ -
രൂപകല്പനയില്‍ വിദഗ്ധ പഠനപരിശീലനങ്ങള്‍ നേടുന്നവര്‍ക്കാണ് ഡിസൈനര്‍മാരാകാന്‍ കഴിയുക. ഡീസൈനില്‍ പ്രൊഫഷണല്‍ ഡിഗ്രി പഠനത്തിന് പ്ലസ്ടു ഉയര്‍ന്നമാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമസ്ട്രി വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഐ ഐ ടിയില്‍ ആ.ഉല െ പഠനാവസരമുണ്ട്. രൂപകല്പനയില്‍ പ്രൊഫഷണല്‍ പരിശീലനം നല്കുന്ന മറ്റൊരു പ്രമുഖസ്ഥാപനമാണ് അഹമ്മദാബാദിലെ (പാള്‍ഡി) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി), കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണിത്. ഇവിടെ പ്ലസ്ടുകാര്‍ക്കായി നാലു വര്‍ഷത്തെ ഗ്രാഡുവേറ്റ് ഡിപ്ലോമാ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (ജി ഡി പി ഡി) കോഴ്‌സും എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങിയ മറ്റ് പ്രൊഫഷണല്‍ ബിരുദകാര്‍ക്ക് ഉപരിപഠനം നടത്താവുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമാ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (പി ജി ഡിപി ഡി) കോഴ്‌സും ഇവിടെയുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ,ഫര്‍ണിച്ചര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, ഗ്രാഫിക്‌സ് ഡിസൈന്‍ തുടങ്ങിയവയിലാണ് മുഖ്യ പരിശീലനം. (www.nid.edu).


കായികവിദ്യാഭ്യാസം -
ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനത്തിന് പ്ലസ്ടു വിജയികള്‍ക്ക് അവസരമുണ്ട്. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമാ, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി തുടങ്ങിയ കോഴ്‌സുകള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേഖലയിലുണ്ട്. മൂന്ന് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ (ബി പി ഇ) കോഴ്‌സില്‍ പ്ലസ്ടുകാര്‍ക്ക് ഉപരിപഠനം നടത്താം. തിരുവനന്തപുരത്തുള്ള കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലും മറ്റുമാണ് പഠനാവസരം. സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലും കായികപരി
ശീലനത്തിന് ഒട്ടേറെ അവസരമുണ്ട്.

ഫുഡ്ക്രാഫ്റ്റ് കോഴ്‌സുകള്‍ - ഹോട്ടല്‍ വ്യവസായ സംരംഭങ്ങളിലും മറ്റും തൊഴില്‍ നേടാനുതകുന്ന കോഴ്‌സുകളാണിത്. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് പരിശീലനം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് & ബിവറേജ് സര്‍വ്വീസ് / കാനിംഗ് & ഫുഡ്പ്രിസര്‍വേഷന്‍ കോഴ്‌സുകളില്‍ പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് പരിശീലനം നേടാം. തിരുവനന്തപുരം (കുറവന്‍കോണം), കൊല്ലം (കടപ്പാക്കട), കോട്ടയം (കുമാരനല്ലൂര്‍), തൊടുപുഴ (മാങ്ങാട്ടുകവല), ചേര്‍ത്തല , കളമശ്ശേരി, തൃശൂര്‍ (പൂത്തോള്‍) പെരിന്തല്‍മണ്ണ (അങ്ങാടിപ്പുറം) , തിരൂര്‍, കോഴിക്കോട് (മാലപറമ്പ) കണ്ണൂര്‍, ഉദുമ എന്നിവിടങ്ങളിലാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഉള്ളത് (www.fcikerala.org ).


ഹോട്ടല്‍ മാനേജ്‌മെന്റ് -
പ്ലസ്ടു വിജയിച്ചവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പാവീണ്യമുള്ളപക്ഷം ഹോസ്​പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി എസ് സി ഡിഗ്രി, ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി ഡിഗ്രി തുടങ്ങിയ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാം. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ കീഴിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ത്രിവത്സര ഹോസ്​പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി എസ് സി കോഴ്‌സ് ലഭ്യമാണ്. ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ് ചില അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും ഹോട്ടല്‍ മാനേജ്‌മെന്റെ & കാറ്ററിംഗില്‍ ഡിഗ്രി പഠനാവസരം നല്കുന്നുണ്ട്. ഹോട്ടല്‍ / ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ പര്യാപ്തമാണ് ഈ പാഠ്യപദ്ധതികള്‍.


അനിമേഷന്‍, -
കലാവാസനയും വരയ്ക്കാനുള്ള കഴിവും ഉള്ള പ്ലസ്ടുകാര്‍ക്ക് അനിമേഷന്‍ കോഴ്‌സില്‍ പരിശീലനം നേടാം. ആര്‍ട്ടും ടെക്‌സിനക്കല്‍ സ്‌കീല്ലും കൂടിചേര്‍ന്ന അനിമേഷനില്‍ വിദഗദ്ധപരിശീലനം നേടുന്നവര്‍ക്ക് വിഷ്വല്‍മീഡിയയിലും സിനിമ, ടെലിവിഷന്‍ രംഗങ്ങളിലും മറ്റും ധാരാളം തൊഴിലസവരങ്ങളുണ്ട്. ഡിഗ്രി തലത്തില്‍ അനിമേഷനിലും ഗ്രാഫിക് ഡീസൈനിലുമൊക്കെ പഠനാവസരമുണ്ട്. ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ് കോളേജ് ബി എ അനിമേഷന്‍ & ഗ്രാഫിസ് ഡിസൈന്‍ കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ്ടു പാസായാവര്‍ക്കാണ് പ്രവേശനം. ബിര്‍ള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജി മിശ്ര, റാഞ്ചിയും അതിന്റെ നേയിഡ, ജയ്പൂര്‍ കേന്ദ്രങ്ങളില്‍ ബി എസ് സി അനിമേഷന്‍ & മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പ്ലസ്ടുതന്നെ യോഗ്യത. മറ്റ് ചിലസ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം കോഴ്‌സുകളുണ്ട്.

കെല്‍ട്രോണ്‍ അനിമേഷന്‍ സെന്ററുകളിലും അനിമേഷന്‍ (2D, 3 D) കോഴ്‌സുകളില്‍ പരിശീലനം നല്കിവരുന്നു. ഗ്രാഫിക് , അനിമേഷന്‍ ഡിസൈനുകളില്‍ വിദഗ്ദ്ധപഠന പരിശീലനം നല്കുന്ന സ്ഥാപനമാണ് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍.

വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി പഠനത്തിനും പ്ലസ്ടുകാര്‍ക്ക് അവസരമുണ്ട്.


സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് -
സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് പഞ്ചവസ്തര ഇന്‍ഗ്രേറ്റഡ് എം എസ് സി സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. തമിഴ്‌നാട്ടിലെ പി എസ് ജി കോളേജ് ഓഫ് ടെക്‌നോളജിയിലും മറ്റും ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. സോഫ്റ്റ് വെയര്‍ മേഖലയില്‍ തൊഴില്‍ നേടുന്നതിന് ഈ കോഴ്‌സ് സഹായകമാണ്. എഞ്ചിനിയറിംഗ് ബിരുദമെടുത്ത് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റില്‍ പി ജി ഡിപ്ലോമയോ മറ്റ് പരിശീലനങ്ങളോ നേടിയും സോഫ്റ്റ് വെയര്‍ എഞ്ചിനിയറകാം. മാത്തമാറ്റിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി, എം.സി.എ , എം.എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ യോഗ്യതകള്‍ നേടി പ്രത്യേക പരിശീലനം കൂടി കരസ്ഥമാക്കിയും സോഫ്റ്റ് വെയര്‍ മേഖലയില്‍ തൊഴില്‍ നേടാവുന്നതാണ്.


സംയോജിത പഞ്ചവത്സര എം എസ് സി കോഴ്‌സുകള്‍ -
ശാസ്ത്രാഭിരുചിയുള്ളവരെ ശാസ്ത്രജ്ഞരാക്കാനും മറ്റും അനുയോജ്യമായ പാഠ്യപദ്ധതിയാണ് സംയോജിത പഞ്ചവത്സര എം എസ് സി കോഴ്‌സുകള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസറുകള്‍), നാഷണ്‍ല്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍) മറ്റ് ചില സര്‍വ്വകലാശാലകള്‍ ഒക്കെ പഞ്ചവത്സര എം എസ് സി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്കി സ്‌പെഷ്യലൈസേഷനിലേക്ക് നയിക്കുന്ന ഈ പാഠ്യപദ്ധതി ശരിക്കും ഗവേഷണാധിഷ്ഠിതമാണ്. പ്ലസ്ടു വിജയിച്ച സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് ടെസ്റ്റിലൂടെ ഇത്തരം പാഠ്യപദ്ധതികളിലേക്ക് തിരിയാം. പി എച്ച് ഡി പഠനം വരെ നടത്തി ശാസ്ത്രജ്ഞരാകാനും അവസരം ലഭിക്കും.


ആര്‍ക്കിടെക്ച്ചര്‍ -
ആര്‍ക്കിടെക് ആകാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പാഠ്യപദ്ധതിയാണ്. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അഥവാ ബി. ആര്‍ക്. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു / തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് ദേശീയതലത്തില്‍ നടത്തുന്ന ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയെഴുതി (NATA) യോഗ്യത നേടുന്നവര്‍ക്കാണ് ബി. ആര്‍ക് പ്രവേശനം. എഞ്ചിയിനിംഗ് കോളേജുകളിലാണ് ബി. ആര്‍ക് കോഴ്‌സിലുള്ളത്.


ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി -
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പരിശീലനം നേടുന്നതിന് പ്ലസ്ടുകാര്‍ക്കും അവസരങ്ങളുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പരീക്ഷകളെഴുതാം. എല്ലാ പരീക്ഷകളും വിജയിക്കുന്നവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി മെബര്‍ഷിപ്പ് ലഭിക്കുക. കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ഉള്ളവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയില്‍ വിജയിക്കാനാവുക..


കോസ്റ്റ് ആന്റ് വര്‍ക്കസ് അക്കൗണ്ടന്‍സി പരിശീലനം -
പ്ലസ്ടുകള്‍ക്കും ഫൗണ്ടേഷന്‍ കോഴ്‌സില്‍ചേര്‍ന്ന് പഠിക്കാം. തുടര്‍ന്ന് ഇന്റര്‍മീഡിയറ്റ് ഫൈനല്‍ കോഴ്‌സുകള്‍ പഠിച്ച് കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്‍സിയില്‍ മെബര്‍ഷിപ്പ് നേടാം. എല്ലാ പരീക്ഷകളിലും യോഗ്യത നോടുന്നവര്‍ക്കാണ്. മെംബര്‍ഷിപ്പ്. കഇണഅക യുടെ ചാപ്റ്ററുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു പഠനംതുടങ്ങാവുന്നത്. കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ഉണ്ടാകണം.


കമ്പനി സെക്രട്ടറിഷിപ്പ്-
പ്ലസ്ടു / തത്തുല്യ യോഗ്യത നേടിയവര്‍ക്ക് പരിശീലനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചാപ്റ്ററുകളില്‍ നിന്നും ലഭിക്കും. കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവവും ഉള്ളവര്‍ക്കാണ് വിജയിക്കാനാവുക.


ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ -
കമ്പനികളിലും മറ്റും സെയില്‍സ് / മാര്‍ക്കിറ്റിംഗ് വിഭാഗങ്ങളില്‍ തൊഴില്‍ നേടുന്നതിന് അനുയോജ്യമായ കോഴ്‌സുകളാണ് ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (BBA) , ബാച്ചിലര്‍ ഓഫ് ബിസിനസ്സ് മാനേജ്‌മെന്റ് ( BBM) തുടങ്ങിയവ. ഏത് വിഷയങ്ങളിലുമുള്ള പ്ലസ്ടുകൂര്‍ക്ക് പ്രവേശനം നേടാം. സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലും മറ്റുമാണ് പഠനാവസരം.


കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് -
പ്ലസ്ടുകാര്‍ക്ക് ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സില്‍ (BCA) ചേര്‍ന്ന് പഠിക്കാം. തുടര്‍ന്ന് എം.സി. എ പഠനത്തിനും അവസരം ലഭിക്കും.


ഫിസിയോതൊറാപ്പി-
ഫിസിക്‌സ്, കെമിസ്ട്രി , ബയോളജി വിഷയങ്ങള്‍ പഠിച്ച് ജയിച്ച പ്ലസ്ടുകാര്‍ക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതൊറാപ്പി (BPT) ബാച്ചിലര്‍ ഓഫ് ഓക്കുപ്പോഷണല്‍തൊറാപ്പി (BOT) കോഴ്‌സുകളില്‍ പ്രവേശനം നേടാം. ഹോസ്​പിറ്റല്‍ തുടങ്ങിയ ചികിത്സ കേന്ദ്രങ്ങളിലാണ് തൊഴിലവസരം.


പ്രോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക്‌സ് എഞ്ചിനിയറിംഗ് -
പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് , ബയോളജി വിഷയങ്ങള്‍ പഠിച്ച് വിജയിച്ചവര്‍ക്ക് ഈ വിഷയത്തില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം. ബി.പി.ഒ (ബാച്ചിലര്‍ ഓഫ് പ്രോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക്‌സ്) എന്നാണ് കോഴ്‌സിന്റെ പേര്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഈ മേഖലയിലുണ്ട്.


ഹെല്‍ത്ത് / സാനിട്ടറി ഇന്‍സ്‌പെക്‌ടേഴ്‌സ് കോഴ്‌സുകള്‍ -
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്ക് ഈ കോഴ്‌സുകളില്‍ ഉപരിപഠനം നടത്താം. അംഗീകൃത ഡിപ്ലോമാകോഴ്‌സുകള്‍ വിജയിക്കുന്നവര്‍ക്ക് ആരോഗ്യ പരിപാലന രംഗത്ത് തൊഴില്‍സാധ്യതയുണ്ട്.


ഡെയറി ടെക്‌നോളജി -
ക്ഷീരോല്പാദനരംഗത്തും ബേബിഫുഡ് കമ്പനികളിലും പാല്‍പ്പൊടി നിര്‍മ്മാണ കമ്പനികളിലുമൊക്കെ മികച്ച തൊഴിലിന് വഴിയൊരുക്കുന്ന ബിടെക് ഡെയറി സയന്‍സ് & ടെക്‌നോളജി കോഴ്‌സില്‍ പഠിക്കുന്നതിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി , മാത്തമാറ്റിക്‌സ് സബ്ജക്റ്റ് കോമ്പിനേഷനില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അര്‍ഹതയുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലകളിലാണ് കോഴ്‌സുള്ളത്. കാര്‍ണാലിലെ (ഹരിയാന) നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും ബിടെക് ഡെയറി ടെക്‌നോളജി കോഴ്‌സില്‍ മികച്ച പഠനസൗകര്യമുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം.


പഞ്ചവത്സര നിയമപഠനം -
അഭിഭാഷകരാകാനും ന്യായാധിപന്മാരാകാനുംമൊക്കെ ആഗ്രഹിക്കുന്നവര്‍ക്ക് പഞ്ചവത്സര ബിഎഎല്‍എല്‍ബി , ബി എസ് സി എല്‍ എല്‍ ബി തുടങ്ങിയ നിയമബിരുദകോഴ്‌സുകളില്‍ ഉപരിപഠനം നടത്താം. പ്ലസ്ടു വിജയിച്ച സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ദേശീയതല നിയമവാഴ്‌സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CLAT) യില്‍ പങ്കെടുത്ത് ഉയര്‍ന്ന റാങ്ക് നേടി അഡ്മിഷന്‍ കരസ്ഥമാക്കാം. ബാംഗ്ലൂരിലെ നാഷണല്‍ ലാ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലേക്കും കൊച്ചിയിലെ ന്യൂവാല്‍സിലും ഉള്ള പ്രവേശനവും ഇഘഅഠ എന്ന ടെസ്റ്റിലൂടെയാണ്. സംസ്ഥാനത്തെ ഗവണ്‍മെന്റ് ലോകോളേജുകളിലും പഞ്ചവത്സര ബി എ എല്‍ എല്‍ ബി നിയമപഠനത്തിന് അവസരമുണ്ട്. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന്‍ .


ഫൈന്‍ ആര്‍ട്‌സ് -
കലാവാസനയുള്ള പ്ലസ്ടു വിജയിച്ചവര്‍ക്ക് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദപഠനം (BFA) നടത്താം. ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലാണ് പഠനാവസരം. അഭിരുചി പരീക്ഷ, ഇന്റര്‍വ്യു എന്നിവ നടത്തിയാണ് പ്രവേശനം.


മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ -
വിവരവിനിമയ സാങ്കേതിക മേഖലയില്‍ ഏറെ തൊഴില്‍ സാധ്യയുള്ള പഠനപരിശീലനമാണ് മെഡിക്കല്‍ ട്രാന്‍സിക്രിപ്ഷന്‍. വൈദ്യാസ്ത്ര ചികിത്സയെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ കമ്പ്യൂട്ടറിലൂടെ പകര്‍ത്തിയെഴുതി ടെക്സ്റ്റാക്കി നല്കുന്നതാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിഷനിസ്റ്റിന്റെ ദൗത്യം. മെഡിക്കല്‍ ട്രാന്‍സ്‌ക്രിഷന്‍ പരിശീലനം ഏറിയപങ്കും സ്വകാര്യമേഖലയിലാണ് . പരിശീലനം നേടുന്നതിന് പ്ലസ്ടു യോഗ്യത മതിയാകുമെങ്കിലും ശ്രവണശേഷി, ഓര്‍മ്മശക്തി, കോമ്പ്രിഹെന്‍ഷന്‍ എബിലിറ്റി, ഇംഗ്ലീഷ്ഭാഷ പരിജ്ഞാനം (അമേരിക്കന്‍ അക്‌സന്റ്) തുടങ്ങിയ ഗുണഗണങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ രംഗത്ത് വിജയിക്കാനാവുക.


ഫുട്ട് വെയര്‍ ടെക്‌നോളജി -
ഫുട്‌വെയര്‍ ഡിസൈനിലും നിര്‍മ്മാണത്തിലും വിദഗ്ദ്ധ പരിശീലനം നേടുന്നതിന് പ്ലസ്ടുകാര്‍ക്കും അവസരമുണ്ട്. ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് നോയിഡയില്‍ ഫുട്‌വെയര്‍ ടെക്‌നോളജിയില്‍ പ്ലസ്ടുകാര്‍ക്കായി ഡിപ്ലോമാ കോഴ്‌സ് നടത്തുന്നുണ്ട്. സെന്‍ട്രല്‍ ഫുട്‌വെയര്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് , ഗിണ്ടി ചെന്നൈയില്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷനില്‍ ദ്വിവത്സരഡിപ്ലോമ കോഴ്‌സ് പ്ലസ്ടുകാര്‍ക്കായി നടത്തുന്നുണ്ട്. സെന്‍ട്രല്‍ ലതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, അടയാറിലും പ്ലസ്ടുകാര്‍ക്കുവേണ്ടി ഫുട്‌വെയര്‍ ഡിപ്ലോമാ കോഴ്‌സ് നടത്തിവരുന്നു. സെന്‍ട്രല്‍ ഫുട് വെയര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ആഗ്രയിലും ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍ കോഴ്‌സ് ലഭ്യമാണ്.


ഗ്രാഫിക് ഡിസൈന്‍-
ചിത്രരചനയില്‍ സര്‍ഗ്ഗശേഷിയുള്ളവര്‍ക്ക് ഗ്രാഫിക് ഡിസൈന്‍ പരിശീലനമാവാം. ഗ്രാഫിക്‌സ് ഡിസൈനില്‍ വൈദഗ്ദ്ധ്യം ഉണ്ടാവണമെങ്കില്‍ HTML, Coral Draw, Photoshop, PageMaker, Flash, Java Script, VB Script, Dream weaver തുടങ്ങിയവയില്‍ പരിശീലനം നേടണം. മാത്രമല്ല ചിത്രരചന, സ്‌ക്രിപ്റ്റിംഗ്, വര്‍ണ്ണസങ്കലനം, ഫോട്ടോഗ്രാഫി, മള്‍ട്ടിമീഡിയ ലേ ഔട്ട് തുടങ്ങിയവയിലും ശരാശരി അറിവുണ്ടായിരിക്കണം. പ്ലസ്ടുകാര്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡീസൈന്‍ അഹമ്മദാബാദ് ഗ്രാഫിക്‌സ് ഡിസൈനില്‍ ഗ്രാഡുവേറ്റ് ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നുണ്ട്. ടെലിവിഷന്‍, സിനിമ, പ്രിന്റിംഗ്, പരസ്യകല, കാര്‍ട്ടൂണ്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലവസരമുണ്ട്.


ബയോടെക്‌നോളജി -
'ടെക്‌നോളജി ഫോര്‍ ലൈഫ്' എന്നറിയപ്പെടുന്ന ഈ ശാസ്ത്ര സാങ്കേിക ശാഖയില്‍ ബി എസ് സി, ബി.ടെക് തലങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് പഠനാവസരമുണ്ട്. ഗവേഷണം ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യത നേടുന്നവര്‍ക്ക് മികച്ചകരിയറിലെത്താം. ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കാണ് പഠനാവസരം.


ബയോഇന്‍ഫര്‍മാറ്റിക്‌സ് -
ജനിതകശാസ്ത്ര മേഖലയില്‍ വിവരഅപഗ്രഥനത്തിനും ജീവശാസ്ത്രത്തില്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ചുള്ള വിവരവിനിമയത്തിനും അനുഗുണമായ സംയോജിത പാഠ്യപദ്ധതിയാണ്. ബയോഇന്‍ഫര്‍മാറ്റിക്‌സ്. ശാസ്ത്രവിഷയങ്ങളിലുള്ള പ്ലസ്ടുകാര്‍ക്ക് ബി എസ് സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ബിരുദാനന്തര കോഴ്‌സുകളും ഈ മേഖലയിലുണ്ട്.


ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -
അക്കാഡമിക് മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മികച്ച പാഠ്യപദ്ധതിയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിടെക്, എംടെക്, ബി എസ് സി, എം. എസ്. സി തലങ്ങളില്‍ ഉപരിപഠന കോഴ്‌സുകളുണ്ട്. ബി.ടെക് , ബി എസ് സി കോഴ്‌സുകളില്‍ പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്നമാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്‌സുകളുടെ പ്രവേശനവിജ്ഞാപനം യഥാസമയം പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തും.

Mar 11, 2011

ഫ്രീ വിസ രണ്ടാം ഭാഗം

അങ്ങിനെ അവസാനം വിസ എന്റെ കയ്യില്‍ കിട്ടി.
ഇനി എന്ത് ?ഞാന്‍ അളിയനെയും പെങ്ങളെയും വിളിച്ചു പറഞ്ഞു ..
അവര്‍ക്കും വല്ലാത്ത സന്തോഷം ...എത്രയും പെട്ടെന്ന് വരാന്‍ നോക്കണം ...അതായിരുന്നു അളിയന്റെ ആഗ്രഹം ..നല്ലത് തന്നെ ...

ഞാന്‍ വിസയുടെ ഒറിജിനല്‍ നാട്ടിലേക്ക് കൊടുത്തയച്ചു ..അവിടെ എമിഗ്രേഷ്യന്‍ ക്ലീയര്‍ ചെയ്യണം ..ടിക്കെറ്റ് എടുക്കണം ..അതൊക്കെ അളിയന്‍ മാനേജ് ചെയ്യുമെന്നു കരുതി നല്ല ഒരു ഉച്ചയുറക്കത്തിനു വട്ടമോരുക്കി ഇരിക്കുമ്പോള്‍ അതാ അളിയന്റെ ഫോണ്‍ ....
അതെ ..എമിഗ്രഷ്യന്‍ ക്ലീയര്‍ ചെയ്യണം ..ടിക്കെറ്റ് എടുക്കണം...എന്റെ കയ്യില്‍ പൈസ ഇല്ല ...അളിയന്‍ കുറച്ചു പൈസ അയച്ചു തരണം ..എന്റെ തലയില്‍ ഇടി വീണത്‌ പോലെയായി ...ഒന്നേകാല്‍ പോയിട്ട് മാസം ഒന്നായില്ല ..ഇതാ അടുത്ത മാരണം.എന്ത് ചെയാം ..മറുതലക്കല്‍ അളിയന്‍ടെ ശബ്ദം ..ഹല്ലോ ഹലോ ...അളിയോ....ഞാന്‍ വിളികേട്ടു ..വേറെ വഴിയില്ലായിരുന്നു ..ഞാന്‍ എന്താ ചെയ്യേണ്ടത്..അപ്പോള്‍ മറുതലക്കല്‍ ഒരു ആശ്വാസ വാക്ക് ..അളിയന് വിഷമമാണെന്കില്‍ ഞാന്‍ എന്റെ ഭാര്യയുടെ പൊന്നു പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യാം ...എനിക്ക് ദേഷ്യം വന്നു ...കാരണം അപ്പോഴും അളിയന് ഒരു പൈസ മുടക്കമില്ലല്ലോ ...അതും ഒരു കണക്കിന് നോക്കിയാല്‍ എന്റേത് തന്നെ ...ഞാന്‍ ഇരുപതിനായിരം അയച്ചു തരാം സ്വര്‍ണ്ണം വില്‍ക്കേണ്ട എന്ന് പറഞ്ഞു..അപ്പോള്‍ അളിയന്‍റെ അടുത്ത കമന്റ് ..എന്നാല്‍ ഇരുപത്തി അഞ്ചു ആയിക്കോട്ടെ ...ഗള്‍ഫില്‍ പോവുന്നതിനു മുന്പ് എനിക്ക് കൂട്ടുകാര്‍ക്കൊക്കെ ഒരു പാര്‍ട്ടി കൊടുക്കണം ...
അവസാനം ഞാന്‍ സമ്മതിച്ചു ..വേറെ വഴിയില്ലായിരുന്നു ...

അങ്ങിനെ അളിയന്‍ നാട്ടിലുള്ള എല്ലാ ഫോര്മാലിടീസും കഴിഞ്ഞു എല്ലാവര്ക്കും പാര്‍ട്ടിയൊക്കെ കൊടുത്തു ..യാത്രയൊക്കെ പറഞ്ഞു .. ..എയര്‍ പോര്ടില് എത്തി എന്നെ വിളിച്ചു ...ഞാന്‍ ഇപ്പോള്‍ എമിഗ്രഷ്യന്‍ കഴിഞ്ഞു ഇനി വിമാനത്തില്‍ കയറാന്‍ കാത്തു നില്‍ക്കുകയാണ്‌ ..പിന്നെ വണ്ടിയുടെ വാടക അവിടെ എത്തിയാല്‍ അയച്ചു തരാമെന്നു ഡ്രൈവറോട് പറഞ്ഞു
അല്ലന്കില്‍ അവളോട്‌ കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് ..അളിയന്‍ അവള്‍ക്കു പൈസ വല്ലതും കൊടുതിരിന്നോ ..ഏയ് ഇല്ല ...അവളോട്‌ അപ്പുറത്തെ വീട്ടില്‍ നിന്നും വാങ്ങി കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് ...ഇല്ലന്കില്‍ നമുക്ക് ഗള്‍ഫില്‍ നിന്നും അയച്ചു കൊടുക്കാമല്ലോ ...

എന്റെ കാര്യം കട്ടപൊക ..ഞാന്‍ ഉറപ്പിച്ചു ...ഇപ്പോള്‍ ചെലവ് ഒന്നര ലക്ഷം ...ഒരു പണിയും ഇല്ലാത്ത ഒരു വിസയും ...കുറെ ബാധ്യതകള്മായി അളിയന്‍ എന്റെ അടുത്തേക്ക് പറന്നു

ഫ്രീ വിസ

നാട്ടിലുള്ള എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം , നീ എനിക്ക് ഒരു ഫ്രീ വിസ സംഘടിപ്പിച്ച് തരുമോ ?എന്ത് പണി ആയാലും പ്രശ്നമില്ല , തോട്ടത്തില്‍ വെള്ളം നനക്കണമോ? ഒട്ടകത്തിനെ നോക്കണമോ ? ഒന്നും പ്രശനമില്ല എന്ത് പണി വേണമെങ്കിലും ഞാന്‍ എടുത്തോളാം എങ്ങിനെയെങ്കിലും ഒന്നു ഗള്‍ഫില്‍ എത്തിയാല്‍ മതി, എത്ര പൈസ വേണമെങ്കിലും തരാം .......
എന്താണ് ഞാന്‍ അവരോട് പറയേണ്ടത് .ചോദ്യം കേട്ടാല്‍ തോന്നും ഇവിടെ ഗള്‍ഫില്‍ ഫ്രീ വിസ കടയില്‍ പോയി വാങ്ങുന്ന ഒരു സാധനമാണ്‌ എന്ന് , അല്ല അവരെയും പറഞ്ഞിട്ട് കാര്യമില്ല , കാരണം അവരും ചിന്തിക്കുന്നത് എങ്ങിനെയെങ്കിലും ഒന്നു അക്കരെ പോയി പച്ച പിടിക്കണം , ഇവിടെ എതിയാല്‍ മാത്രമെ മനസ്സിലാവുകയുള്ളൂ ചതിയില്‍ പെട്ടെന്ന്‍ .
പിന്നെ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള വാശിയില്‍ ചില ആള്‍കാര്‍ മുന്നോട്ടു പോവും അല്ലാത്തവര്‍ ഗള്‍ഫിലേക്ക് വരാന്‍ വേണ്ടി വാങ്ങിയ കടമായി വാങ്ങിയ കാശോ , പണയം വെച്ച ആധാരമോ ഭാര്യയുടെ പോന്നോ ഒന്നും ചിന്ത്ക്കില്ല , എങ്ങിനെയെങ്കിലും നാട്ടില്‍ തന്നെ തിരിച്ചെത്തിയാല്‍ മതിയെന്നാവും അവര്‍ പറയുക .
അല്ല , ആര്‍ക്കാണ് ഇവിടെ തെറ്റ് പറ്റുന്നത്.

എന്റെ ഒരു അനുഭവത്തില്‍ എന്ന രൂപത്തില്‍ ഞാന്‍ ഒരു കഥ പറയാം ..
എന്റെ അളിയന്‍ ഇതുപോലെ എപ്പോഴും പറയും , അവസാനം ഞാന്‍ ഒരു വിസ സംഘടിപ്പിച്ചു .....ഒന്നേകാല്‍ ലക്ഷം , പണി ഇല്ല ....ഇവിടെ വന്നു തെണ്ടണം , വേറെ വഴിയൊന്നും എന്റെ മുന്‍പില്‍ ഇല്ല , കാരണം പെങ്ങളും എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കും ...എങ്ങിനെയെങ്കിലും , എന്ത് പണിയും ....അവസാനം ഞാന്‍ ഒരുപാട് അന്വേഷിച്ചു ....പണിയുള്ള ഒരു വിസ പോലും ഇല്ല, അതിനെക്കാളും കഷ്ടം , അളിയന്‍ വിദ്യാഭ്യാസം പത്തിന് താഴെ .....എന്ത് ചെയ്യും ...അളിയനായി പോയില്ലേ .....എങ്ങിനെയെങ്കിലും രക്ഷപടെട്ടെ എന്ന് കരുതിയാണ് അവസാനം നമ്മുടെ കഥ നായകനായ ഫ്രീ വിസ ശരണം ആക്കിയത് ....കൊണ്ട് വന്നാലുള്ള അവസ്ഥ ഞാന്‍ ചിന്തിച്ചു , അവരോട് പറയുകയും ചെയ്തു , അതൊന്നും അവരെ തളര്‍ത്തിയില്ല .....നീ എന്തായാലും എടുക്കു , അവിടെ എത്തിയാല്‍ ഒക്കെ ശെരിയാവും ...ആരും ഗള്‍ഫില്‍ നിന്നും തിരുച്ചു പോയിട്ടില്ല ....എങ്ങിനെയെങ്കിലും ഒരു പണി അവിടെ അതിയാല്‍ സംഘടിപ്പികാം ...
എന്ത് പണിയെടുക്കും ? ഞാന്‍ ചോദിച്ചു ....അങ്ങിനെ ഒന്നും ഇല്ല എന്ത് പണിയും എടുക്കും ...ഞാന്‍ വീണ്ടും ഓര്‍മിപ്പിച്ചു ....അവിടെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് പണി കിട്ടാന്‍ ബുദ്ധിമുട്ടാണ് ...അതൊന്നും കാര്യമാക്കേണ്ട ...നീ വിസ എടുത്താല്‍ മതി..ബാക്കിയൊക്കെ ഞാന്‍ ശരിയാക്കി കൊള്ളാം ...എന്തായാലും എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ തീരുമാനിച്ചു, കാരണം ഇവിടെ ഉള്ള എന്നെക്കാളും അളിയന്‍ എല്ലാം ഉറപ്പിച്ചിരിക്കുന്നു ...ഇനി രക്ഷയില്ല ...ഇവിടെ എത്തിയാല്‍ എന്റെ തലയില്‍ തന്നെ അളിയനെ സംരക്ഷിക്കാനുള്ള ചുമതലയും ...ഇനി നനയുക തന്നെ , ഞാന്‍ ചിന്തിച്ചു ....അളിയന്‍ ഇവിടെ എത്തിയാല്‍ എന്റെ കാര്യം ....റൂം വാടക , ഭക്ഷണം , ജോലി അന്വേഷിപ്പ് ..ചിലവിനു നാട്ടില്‍ അയക്കണമെങ്കില്‍ ? പെങ്ങളുടെ മക്കളുടെ കാര്യം ? ഇതൊക്കെ ഇനി അളിയന്‍ പണി ആവുന്നത് വരെ എന്റെ തലയില്‍ !ഞാന്‍ എന്ത് ചെയ്യും ...
ഒരു വഴിയും കാണാത്ത സമയത്താണ് ...എന്റെ ഒരു ചങ്ങാതി മുഖാന്തരം ഒരു അറബി വീട്ടില്‍ ഡ്രൈവറുടെ വിസ സംഘടിപ്പിച്ചത് .....അതാണ്‌ ഫ്രീ വിസ ആയി എനിക്ക് കിട്ടിയത് ....നല്ല ഓഫര്‍ ...വന്നാല്‍ ഫയല്‍ ഒപണാക്കാന്‍ സഹായിക്കും , ലൈസന്‍സ് കിട്ടിയാല്‍ വിസ മാറ്റി അടിക്കണം ...ഇതാണു വ്യവസ്ഥ ...എന്ത് ചെയ്യാം ...നിവര്‍ത്തിയില്ല ...എടുക്കുക തന്നെ ....അങ്ങിനെ ചങ്ങാതിയുടെ സഹായത്താല്‍ ഒന്നേകാല്‍ ലക്ഷത്തിനു ആ വിസ സംഘടിപ്പിച്ചു ...ഒരു വല്ലാത്ത ആത്മ സംതൃപ്തി എനിക്ക് അനുഭവപ്പെട്ടു ..എന്തൊക്കെ ആയാലും പെങ്ങള്‍ക്ക് വേണ്ടി അല്ലെ ...എന്റെ ഒന്നേ കാല്‍ പോയി ..എന്നാലും പെങ്ങള്‍ക്ക് നല്ല ഒരു ജീവിതം ..അതായിരുന്നു എന്റെ ആവേശം ..

ഒന്നേ കാല്‍ ലക്ഷത്തില്‍ എത്ര കമ്മീഷന്‍ ചങ്ങാതി അടിച്ച് മാറ്റി ?..

ടിക്കറ്റിന്റെ പൈസ ആര് കൊടുക്കും ?

അളിയന് എന്ത് സംഭവിക്കും ?

എന്റെ കാര്യം എന്താകും ?

പെങ്ങള്‍ക്ക് ഒരു നല്ല ഭാവി?അവരുടെ മക്കള്‍ ?

അളിയന് നല്ല ഒരു ജോലി കിട്ടുമോ ?

എന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും ?

ഞാന്‍ എന്ത് ചെയ്തു?

അളിയന്‍ ഇപ്പോള്‍ എവിടെ?

അദ്ദേഹം ഇപ്പോള്‍ എന്ത് ചെയ്യുന്നു ?

ഇങ്ങനെ പോകുന്നു ഒരുപാട് ചോദ്യങ്ങള്‍


........തുടരും .....